ചങ്കുറപ്പോടെ സംഘപരിവാറിനെ നേരിട്ട ഐ.പി ബിനുവിനെ താരമാക്കി സഖാക്കൾ
തിരുവനന്തപുരം: ആര്‍എസ്എസും ബിജെപിയും കേരളത്തിലെ സിപിഎം ,ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ സംബന്ധിച്ച് കടുത്ത ശത്രുക്കളാണ്.
ഇവര്‍ക്കെതിരെയുള്ള എന്ത് നടപടിയും അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റുകളുടെ സിരകളില്‍ ആവേശം പടര്‍ത്തും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാലാണ് എന്നതാണ് പകക്ക് അടിസ്ഥാന കാരണം.
ന്യൂനപക്ഷ ജനവിഭാഗങ്ങളെ സംബന്ധിച്ചും മുസ്ലീം ലീഗ്, കേരള കോണ്ഗ്രസ്സുകളേക്കാള് സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ അവര്‍ക്ക് വിശ്വാസം സിപിഎമ്മും ഡിവൈഎഫ്ഐയും ആവാന്‍ കാരണവും ചുവപ്പന്മാരുടെ പ്രതിരോധത്തിലെ ചങ്കൂറ്റമാണ്.
ഐരാണി മുട്ടത്ത് ഹോമിയോ കോളജില്‍ എസ് എഫ് ഐ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷം തലസ്ഥാനത്ത് ആര് എസ് എസ്-സി പി എം സംഘര്‍ഷമായി വ്യാപിച്ചതോടെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും തിരു.നഗരസഭാ കൗണ്‍സിലറുമായ ഐ പി ബിനു ഉള്‍പ്പെടെയുള്ളവരുടെ വീടുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണത്തില്‍ കലാശിച്ചിരുന്നു.
പേടിച്ച് മാളത്തിലിരിക്കാതെ മുണ്ടും മടക്കി കുത്തി പ്രവര്‍ത്തകരെ മുന്നില്‍ നിന്നും നയിച്ച് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വരെ കയറി ചെന്ന് ‘പ്രതിഷേധം’ തീര്‍ത്ത ബിനുവിന്റെ നടപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
ബിനു ഉള്‍പ്പെടെയുള്ളവര്‍ പൊലീസിനെ ‘മറികടന്ന്’ നടത്തിയ ആക്രമണത്തെ സൂപ്പര്‍ ഹീറോ പരിവേഷത്തോടെയാണ് സിപിഎം, ഡിവൈഎഫ്ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്.
‘ബിനു അണ്ണന് മരണ മാസാണ് ‘ എന്ന തരത്തിലാണ് കമന്റുകളും പോസ്റ്റുകളും വ്യാപകമായാണ് പ്രചരിക്കുന്നത്.
സംഘര്‍ഷം രൂക്ഷമായതോടെ തലസ്ഥാന നഗരം സായുധ പൊലീസ് വലയത്തിലാണിപ്പോള്‍.
എ.ബി.വി.പി കാലങ്ങളായി കുത്തകയാക്കി വച്ചിരുന്ന എം.ജി കോളജില്‍ എസ് എഫ് ഐ പതാക പാറിച്ചതാണ് ആര് എസ് എസ് പ്രവര്‍ത്തകരെ ആദ്യം പ്രകോപിപ്പിച്ചിരുന്നത്.
ഇതിന് മറുപടിയായി കഴിഞ്ഞ ദിവസം എസ്.എഫ്.ഐ കോട്ടയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പതാക ഉയര്‍ത്തുമെന്ന് എബിവിപി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അടി പേടിച്ച് പിന്നീട് കോളജിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ച് മാറ്റി വച്ചിരുന്നു.
സംസ്ഥാനത്ത് തന്നെ സംഘ പരിവാറിന് ശക്തിയുള്ള തലസ്ഥാനത്ത് ചെമ്പടയും കാവിപ്പടയും നേര്‍ക്കുനേര്‍ അണി നിരന്നതോടെ എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.
രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളും മുള്‍മുനയിലാണ്.